കീവ്: വടക്കുകിഴക്കൻ യുക്രെയ്നിലെ ഖാർകീവ് പ്രദേശത്ത് റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ പത്തു പേർ കൊല്ലപ്പെട്ടു. 17 പേർക്കു പരിക്കേറ്റു. കെട്ടിടങ്ങളും വാഹനങ്ങളും നശിച്ചതിന്റെ ഫോട്ടോകൾ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പുറത്തുവിട്ടു. ഖാർകീവിലെ ഗ്രാമപ്രദേശത്ത് രണ്ടു ക്രൂസ് മിസൈലുകൾ പതിച്ചെന്നാണു റിപ്പോർട്ട്. പോസ്റ്റ് ഓഫീസ്, റസ്റ്ററന്റ്, സ്വകാര്യ കെട്ടിടങ്ങൾ, വാഹനങ്ങൾ തുടങ്ങിയവ നശിച്ചു.
ഇതിനിടെ, യുക്രെയ്ൻ സേന വീണ്ടും റഷ്യക്കെതിരേ വൻ ഡ്രോൺ ആക്രമണം നടത്തി. യുക്രെയ്ൻ തൊടുത്ത 791 ഡ്രോണുകളെ നിർവീര്യമാക്കിയെന്നു റഷ്യൻ വൃത്തങ്ങൾ അറിയിച്ചു. തലസ്ഥാനമായ മോസ്കോ മുതൽ അധിനിവേശ ക്രിമിയ വരെ റഷ്യയിലുടനീളം ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടെന്നാണു റിപ്പോർട്ട്. അതേസമയം, ആളപായമോ നാശനഷ്ടമോ ഉള്ളതായി റഷ്യ വ്യക്തമാക്കിയിട്ടില്ല.
ഇതു രണ്ടാം തവണയാണു യുക്രെയ്ൻ സേന ഇത്ര വിപുലമായ ഡ്രോൺ ആക്രമണം നടത്തുന്നത്. ഏതാനും ദിവസം മുന്പ് 800നു മുകളിൽ ഡ്രോണുകൾ യുക്രെയ്ൻ സേന റഷ്യക്കെതിരേ തൊടുത്തിരുന്നു.